Thursday, 14 October 2010

സുനാമി

വഴിയെ പോകുന്നവന്‍റെ
വാക്കെരുവിലേയ്ക്ക്
വീണ്ടുമൊരു കല്ലേറിന്‍റെ
കിതപ്പുസമ്മാനിച്ചുകൊണ്ട്
എന്‍റെ ഭൂപടത്തെ
നിന്‍റെ തിരവിഴുങ്ങുക തന്നെയാണ്.
ചവച്ചു തുപ്പുന്നവര്‍ക്കും
സ്വന്തം പല്ലിടകുത്തുന്നവര്‍ക്കും
ജനപ്പരുന്തിനെ വെടിവച്ച്
അത്താഴമൊരുക്കുന്നവര്‍ക്കും മേലേ നിന്ന്
നിര്‍ത്താതെ, നിര്‍ത്താതെ
നീ ചിരിയ്ക്കുക തന്നെയാണ്.
നിന്‍റെ പടയൊരുക്കം
ഞങ്ങളെ പുകയ്ക്കുമ്പോഴും
ഇരുള്‍മറയ്ക്കുള്ളില്‍ നീ
അവസാന വിഷം കാച്ചുകയാണെന്ന്
അറിയാതെ അറിയുമ്പോഴും
വീണ്ടുവിചാരമില്ലാതെ
ഇന്നുകളിലേയ്ക്ക് തന്നെ
ചൂണ്ടലിട്ടു രസിയ്ക്കുകയാണ് ഞങ്ങള്‍.
ഒരു വിരല്‍പ്പെരുമാറ്റം കൊണ്ട്
ഞങ്ങളെയുമെടുക്കുക.
പിറകെ വരുന്നവരെങ്കിലും
കണ്ടു പഠിക്കുമാറാകട്ടെ...

Wednesday, 13 October 2010

എന്‍റെ ആത്മാവിന്‍റെ കുരിശിടങ്ങള്‍

കാതില്‍ ഒരു വിളിയുടെ ഓരം ചേര്‍ന്ന്
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക.

Thursday, 15 July 2010

മനസ്സ് എന്ന മുരള്‍ച്ച

നിറങ്ങള്‍ക്കു മുകളില്‍
വിരല്‍പടരുകയാണ്.
നനഞ്ഞൊലിച്ചുപോയ
മുഖങ്ങളില്‍ നിന്ന്
വിയര്‍‍ത്തൊഴുകുന്ന
ചുവപ്പ്
എനിയ്ക്ക് തരുന്നത്
ഏതസ്വസ്ഥഥയാകുന്നു?
നനഞ്ഞൊലിച്ചുകഴിഞ്ഞിട്ടും
നിലവിളികളെ
ഗര്‍ഭം ധരിയ്ക്കുന്ന
വിളര്‍ത്ത വാങ്മുഖങ്ങളില്‍ നിന്ന്
വിയര്‍ത്തൊഴുകുന്ന
ചുവപ്പ്
എന്‍റെ
ജരാനരകളില്‍
ചുറ്റിപ്പിണയുമ്പോള്‍
ഉണര്‍ച്ചകളെ
കുഴിച്ചെടുക്കുകയാണ്
മനസ്സ് എന്ന മുരള്‍ച്ച.
തീ വേണം പ്രൊമിത്യൂസ്.
കനല്‍ എനിയ്ക്കുള്ളിലുണ്ട്....

Wednesday, 14 July 2010

മൗനം

നിന്‍റെ മൗനം
ഒരു ശൂന്യതയാണ്.
എന്നാല്‍, എന്‍റെ
ഭീതിയുടെ ബലൂണില്‍
നിറയ്ക്കപ്പെടുമ്പോള്‍
അത് വീര്‍ത്ത് വീര്‍ത്ത്....
ഒരു സൂചിത്തുമ്പിനാല്‍
ഒരാകാശം പോലെ
പിളര്‍ക്കപ്പെട്ടുപോകുന്നത്
അതെന്നാണ്?
ഒരു പക്ഷേ
അന്നായിരിയ്ക്കും
നിന്‍റെ മൗനം
വാചാലമാകുന്നത്.

കഥകളിലൂടെ................

ഒരുഴവുചാല്‍ത്തുരുത്തില്‍ നിന്ന്
പിളര്‍ന്ന ഗര്‍ഭപാത്രത്തിലേയ്ക്കുള്ള
മടക്കദൂരം
എത്ര ചെറുതാണ്.
എന്നിട്ടും
തപിച്ചാളിയ തീമൊട്ടുകള്‍ കൊണ്ട്
വിളര്‍ത്ത പ്രണയം
മൂര്‍ഛിച്ചു വീണപ്പോള്‍
കൈക്കുമ്പിളില്‍
വിറച്ച
ഒരു മോതിരത്തുള്ളി
എത്ര കഥയാണറിഞ്ഞത്?

മരണം

തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്‍റെ മണം.
അവസാനത്തെ അത്താഴത്തിന്‍റെ രുചി
നാവില്‍ തേയ്ക്കുന്നയൂദാസിന്‍റെ ശബ്ദം.
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്
ചീഞ്ഞുനാറുന്ന പാപത്തിന്‍റെ മാംസം.
എല്ലാം പറയുന്നത്
പകലിന്‍റെ,
രാത്രിയുടെ നഷ്ടങ്ങളെപ്പറ്റി.
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെപ്പറ്റി.
എനിയ്ക്കു നഷ്ട്പ്പെടുത്തണം.
അതിലൂടെ എനിയ്ക്കു നേടണം.
നിങ്ങള്‍ക്കും നേടിത്തരണം.

നിഷേധി


എന്‍റെയുള്ളില്‍ ചുരുണ്ടുറങ്ങുന്ന
ഒരു നിഷേധിയുണ്ട്.
പല്ലും നഖവും നനുത്തരോമത്തില്‍
പൊതിഞ്ഞ്
ചോരയിറ്റുന്ന നാവ് (അകത്തൊളിച്ചുവച്ച്)
അകത്തേയ്ക്കു വലിച്ച്
ചലിയ്ക്കുമ്പോള്‍ത്തന്നെ
ചലിയ്ക്കാതിരിക്കുകയും
ഉണര്‍ച്ചയിലേയ്ക്ക്
മിഴിചുളിച്ച്
വീണ്ടും വീണ്ടും
വിയര്‍ത്തുപൊള്ളുമ്പോഴും
തണുത്തുവിറയ്ക്കുകയും
അകത്തറിയുമ്പോഴും
മിഴിച്ചു നില്‍ക്കുകയും
ചുരുണ്ട കൈകള്‍
പിടിച്ചു നിര്‍ത്തി
കുനിഞ്ഞ തലയുടെ
മുടിഞ്ഞ നാണക്കേടുമായി
എന്നെ കത്തിയ്ക്കുന്ന
ജാര സഹോദരി.
എന്‍റെ മുറിച്ചുവരിടിഞ്ഞ്
അവള്‍ പുറത്തിറങ്ങുമ്പോള്‍
ഈശ്വരാ, എല്ലാവരും
ഉറക്കമായിരിയ്ക്കണേ.